തിരുവനന്തപുരം
*തിരുവനന്തപുരം:* കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ ആദ്യവാരം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ. സാധാരണ ജൂൺ 1-ന് ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണയും വലിയ മാറ്റമില്ലാതെ ജൂൺ ആദ്യവാരം തന്നെ കേരളതീരം തൊടും.
അതേസമയം, *മെയ് അവസാനത്തോടെ സംസ്ഥാനത്ത് മഴ തുടങ്ങാനുള്ള സാധ്യതയും* കാലാവസ്ഥാ വിദഗ്ധർ തള്ളിക്കളയുന്നില്ല. മെയ് ആദ്യവാരം മുതൽ തന്നെ ഇടിമിന്നലോടുകൂടിയ വേനൽമഴ സജീവമാകുമെന്നാണ് പ്രവചനം. മെയ് 1 മുതൽ തിരുവനന്തപുരത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ പ്രവചനപ്രകാരം *കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കും*. എന്നാൽ രാജ്യത്താകെ മഴ സാധാരണയിലും കുറയാൻ സാധ്യതയുണ്ട്. എൽ നിനോ പ്രതിഭാസമാണ് ഇതിന് കാരണം.
എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പോസിറ്റീവ് ഡൈപോൾ കാലവർഷത്തിന്റെ തുടക്കത്തെ അനുകൂലമായി സ്വാധീനിക്കുമെന്നും സ്കൈമെറ്റ് വിലയിരുത്തുന്നു. ജൂണിൽ സാധാരണ നിലയിൽ മഴ ലഭിച്ചാൽ അത് കർഷകർക്ക് ഗുണകരമാകും.
കാലവർഷത്തിന്റെ ഔദ്യോഗിക തീയതി മെയ് മാസം ആദ്യവാരത്തോടെ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കും.
