കാട്ടാക്കട സ്വദേശിനിയായ സുമയ്യയുടെ തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്തത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ്. ഗ്രന്ഥി നീക്കം ചെയ്തപ്പോൾ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ധമനികളുമായി ഒട്ടിച്ചേർന്ന ഗൈഡ് വയർ ഇനി തിരികെ എടുത്താൽ ഹൃദയത്തെ ഉൾപ്പെടെ ബാധിക്കുന്ന അവസ്ഥയിലാണുള്ളത്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുടിശ്ശികയായ 34.90 കോടി രൂപ സർക്കാർ വിതരണക്കാർക്ക് നൽകാനുള്ളത് കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നുമുതൽ അത്യാഹിത വിഭാഗത്തിൽ ആൻജിയോപ്ലാസ്റ്റി നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായെന്ന വാർത്ത കൂടി പുറത്തുവരുന്നത് അത്യന്തം ഗൗരവകരമായ സാഹചര്യമാണ് ആരോഗ്യമേഖലയിലുള്ളതെന്ന് വെളിവാക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലാകട്ടെ കരാർ ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ആ വിവരം ആരോഗ്യ മന്ത്രിയോട് നേരിട്ടറിയിച്ചവരുടെ പേരിൽ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ആലപ്പുഴ ജനറൽ ആശുപത്രിയിലാകട്ടെ, മരുന്നുകൾ ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസിയുടെ മുന്നിലെത്തുന്ന രോഗികൾ ഒടുക്കം ചുമയ്ക്കുള്ള സിറപ്പ് പോലും ലഭ്യമല്ലെന്നറിയുമ്പോൾ ഫാർമസിസ്റ്റുമായി വാക്കുതർക്കമുണ്ടാക്കുന്നത് പതിവ് കാഴ്ചയാണ്.
നിരന്തരം വീഴ്ചകളുണ്ടായിട്ടും തൃപ്തികരമായ ഒരു മറുപടി പോലും തരാൻ കഴിയാതെ സിസ്റ്റത്തെ പഴിച്ച് രക്ഷപ്പെടുകയാണ് ആരോഗ്യവകുപ്പ് മന്ത്രി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാതെ, അത് ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുന്ന പ്രവണതയുടെ പേര് കൂടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രിയുടേത്. തുടർച്ചയായ വീഴ്ചകളിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കുകയെന്ന മര്യാദയാണ് മന്ത്രി കാണിക്കേണ്ടത്. ഇനിയും മനുഷ്യ ജീവനുകൾ വെച്ച് പന്താടുന്നത് അനുവദിക്കാൻ കഴിയില്ല.