തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു*
94 വയസായിരുന്നു.
ഇന്ന് ഉച്ച കഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം.
പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്‌ടറേറ്റ് നേടിയ അദ്ദേഹം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്തു.
1973 ൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി. 1995 ൽ താമരശ്ശേരി രൂപതാധ്യക്ഷനായി. 1996 ഡിസംബർ 18 ന് തൃശൂർ ആർച്ച് ബിഷപ്പായി നിയമിതനായി. 2007 ൽ തൽസ്ഥാനത്തു നിന്ന് വിരമിച്ചു.
ഇപ്പോൾ തൃശൂർ അതിരൂപതയുടെ മഡോണ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് അന്ത്യം. സിസ്റ്റേഴ്സ് ഓഫ് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ വർക്കറിൻ്റെയും സ്ഥാപകനാണ്.