തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ അധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനുശേഷവും കർമ്മരംഗത്ത് സജീവമായിരുന്ന മാർ അപ്രേം, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുമാസങ്ങളായി വിശ്രമത്തിലായിരുന്നു.
1940 ജൂൺ 13നാണ് മാർ അപ്രേം ജനിച്ചത്. ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യനാമം. തൃശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചു മറിയത്തിൻ്റെയും നാലാമത്തെ മകനാണ്.
1961 ജൂണിൽ 25-ന് ശെമ്മാശനായും പിന്നീട് 1965-ൽ 13-ാം വയസ്സിലും മാർ തോമ ധർമ്മോയിൽ നിന്ന് പട്ടം സ്വീകരിച്ച് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചു. ഇരുപത്തിട്ടാം വയസ്സിലാണ് മെത്രാപ്പോലീത്തയാകുന്നത്. അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.
നല്ലൊരു എഴുത്തുകാരൻ കൂടിയാണ് മാർ അപ്രേം. ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് മാർ അപ്രേമിൻ്റെ തൂലികയിൽ നിന്നും ജന്മമെടുത്തത്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിൻ്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ ആ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.