അച്ഛന് തെല്ലും വെടിപ്പില്ല
കാലിൽ ചെരുപ്പില്ല.
ചേലുള്ള കുപ്പായമില്ല
അത്തറിൻ സുഖമുള്ള മണമില്ല.
അച്ഛൻ തനിച്ചാണ്
കൂട്ടിനൊരു ചങ്ങാതി പോലുമില്ല.
അച്ഛൻ പിശുക്കാണ് എങ്കിലും
കീശയും കാലിയാണ്.
കൂട്ടിക്കിഴിച്ചും ഗുണിച്ചും
അച്ഛനെഴുതി ചേർക്കും
കണക്കിൽ ബാക്കിയെന്തുണ്ട് മിച്ചം
നഷ്ട നെടുവീർപ്പുകൾ മാത്രമല്ലാതെ
കേട്ടില്ലേ മക്കൾ പറയണത്
മാറണംനിങ്ങൾ... വേണ്ട
നമുക്കീ കോലം...
പഴഞ്ചൻ
നടത്തങ്ങൾ...
ഉപദേശ ഭാണ്ഡത്തിൻ
കെട്ടഴിക്കുന്നു ഭാര്യ.
എന്തേ കണ്ണുകൾ പുകയുന്നു
ഊണ് പാതിയിൽ നിർത്തി
എന്തോ പറയാനൊരുങ്ങി
വേണ്ട... എന്തിനൊരു പാഴ്ശ്രമം.
അറിയില്ല കുഞ്ഞേ നിനക്ക്
അച്ഛൻ എഴുതിക്കൂട്ടും
കണക്കിനുത്തരം.
അച്ഛന്റെ വിയർപ്പാണ് നിൻ
ചുണ്ടിൽ ചിരിച്ചന്തം.
ലാഭനഷ്ടക്കളം നോക്കിയില്ല
ഞാൻ ചേലിൽ ഒരുങ്ങിച്ചമഞ്ഞില്ല.
എങ്കിലും ഓർക്ക നീ പെണ്ണേ
നിൻ നെറുകയിൽ മിന്നും
സിന്ദൂര രേണുവെൻ നെഞ്ചിലെ
സ്നേഹച്ചുവപ്പ്.
•••••••••••••••••••••••••••••••••
മായ എൻ. നായർ , പാറത്തോട് കാഞ്ഞിരപ്പള്ളി - 8 111 951924