.
ബസ് പലതവണ മലക്കംമറിഞ്ഞു, മേല്‍ഭാഗം തെറിച്ചുപോയി, വൻ അപകടം; നോവായി മലയാളികളുടെ കെനിയന്‍യാത്ര.
കെനിയയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ(41), മകള്‍ ഡെയ്‌റ(ഏഴ്), *തിരുവല്ല സ്വദേശി ഗീത* *ഷോജി ഐസക്* , തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലില്‍(29), മകള്‍ റൂഫി മെഹ്‌റിന്‍ (ഒന്നരമാസം). റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവരുള്‍പ്പെടെ പരിക്കേറ്റവരില്‍ 14 പേരും മലയാളികൾ ആണ്.