*തിരുവനന്തപുരം | The News Malayalam* 23May2026
സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ ഒഴിവുവരുന്ന കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻ മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴയ്ക്കന് സാധ്യതയേറുന്നു.
പാലാ രാമപുരം സ്വദേശിയായ വാഴയ്ക്കൻ 2011-2016 കാലത്ത് മൂവാറ്റുപുഴ എംഎൽഎ ആയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വാഴയ്ക്കനെ പ്രസിഡൻ്റാക്കാൻ ചെന്നിത്തല എഐസിസി നേതൃത്വത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം.
അതേസമയം, എംപിമാരായ ആൻ്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം.കെ. രാഘവൻ എന്നിവരും മുതിർന്ന നേതാവ് പന്തളം സുധാകരനും പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
*ചെന്നിത്തല-സതീശൻ ഒരേ സ്വരം*
നിർണായകമായത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിലപാടാണ്. രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തിന് സതീശൻ ഇന്നലെ പച്ചക്കൊടി വീശിയതോടെ കളി മാറി. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരുപോലെ പിന്തുണയ്ക്കുന്ന നേതാവിനെ പ്രസിഡൻ്റാക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും എതിർപ്പില്ലെന്നാണ് സൂചന.
*'ഒരാൾക്ക് ഒരു പദവി' തുണയാകും*
'ഒരാൾക്ക് ഒരു പദവി' എന്ന മാനദണ്ഡം പാലിച്ച് എംപിമാരെ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കെ.സി. വേണുഗോപാൽ എഐസിസി നേതൃത്വത്തെ അറിയിച്ചതും വാഴയ്ക്കന് അനുകൂലമായി. ഇതോടെ എംപിമാരായ മത്സരാർത്ഥികൾക്ക് തിരിച്ചടിയായി.
ഹൈക്കമാൻഡ് പ്രഖ്യാപനം ഒന്നുരണ്ടാഴ്ചയ്ക്കകം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
#KPCCPresident #JosephVazhackan #RameshChennithala #VDSatheesan #KCvenugopal #CongressKerala #UDF
.*✍️ the News Malayalam*
