അച്ഛൻ്റെ സഹോദരൻ്റെ ഭാര്യയുമായി അവിഹിതം; കൊല്ലപ്പെട്ടത് അവിവാഹിതനായ യുവാവ്
നെടുങ്കണ്ടം: ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്ന് തൂക്കുപാലത്ത് നടുറോഡിൽ യുവാവിനെ ബന്ധു കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി.
തടയാൻ ശ്രമിച്ച രണ്ട് പേർക്ക് കുത്തേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ കല്ലാർ അമ്പതേക്കർ പ്രകാശ്ഗ്രാമിൽ ചന്ദ്രൻ്റെ മകൻ രതീഷ് സി. നായരാണ് (44 )കൊല്ലപ്പെട്ടത്. കല്ലുമേൽകല്ല് സ്വദേശി അനൂപിനെ (40) പൊലീസ് സംഭവ സ്ഥലത്ത് നിന്ന് പിടികൂടി. രതീഷിൻ്റെ പിതൃസഹോദരനാണ് അനൂപ്.
ഇന്നലെ വൈകിട്ട് 6.50 ന് തൂക്കുപാലം സ്റ്റാൻഡിൽ എം.എം.എം സ്റ്റോറിന് മുന്നിൽ നടന്ന കൊലപാതകം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിറുത്തി അനൂപ് ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രതീഷിനെ പലതവണ അനൂപ് കുത്തി. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രതീഷിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും അനൂപ് ആക്രമിച്ചു.
സച്ചു ബാബു, സനൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ കൊണ്ട രതീഷിനെ ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയുമായി അവിഹിതബന്ധം സംശയിച്ചാണ് അനൂപ് രതീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ നിലവിലുണ്ടായിരുന്നു. രതീഷ് അവിവാഹിതനാണ്. മൃതദേഹം നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മോർച്ചറിലേയ്ക്ക് മാറ്റി. പ്രതി അനൂപിനെ സംഭവസ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
