വീണ്ടുമൊരു ജൂൺ വരുമ്പോൾ മനസ്സിൽ വരുന്നത് നാൽപത് വർഷം പിന്നിലുള്ളൊരു പഠന ചിന്തകൾ (അന്നത് ഒരു ഭീകര ചിന്ത)
കൂട്ടുകാരൊത്ത് കൂട്ടു കൂടാം...
കളിക്കാം.. എന്ന് പറഞ്ഞ്
പുത്തനുടുപ്പുമിട്ട് അച്ഛൻ്റെ കൈ പിടിച്ചു
നടന്നവൾ...
അഴിയിട്ട ക്ലാസ്സ് മുറിക്കുള്ളിൽ തനിച്ചാക്കി അച്ഛൻ മറഞ്ഞപ്പോൾ
വീണുരുണ്ട് കരഞ്ഞവൾ..
ടീച്ചർ വച്ചു നീട്ടിയ പച്ച കടലാസിൽ പൊതിഞ്ഞ മിഠായി വാങ്ങുമ്പോൾ
ഈ സ്നേഹം സത്യമോ എന്ന്
സംശയിച്ചവൾ...
കല്ലിൽ തടഞ്ഞു വീണ് ചോര കിനിയുമ്പോഴും പൊട്ടി തെറിച്ചുപോയ
പാവം മുത്തുമാലയെ ഓർത്ത്
കരഞ്ഞവൾ...
നീളൻ മഷിത്തണ്ട് തേച്ചു മിനുക്കിയ
സ്ലേറ്റിൻ വക്കടർന്നതും നോക്കി
വിതുമ്പിയോൾ..
മാനം കാണാതന്ന് പുസ്തകത്താളിൽ
മറച്ചൊരാ പീലിക്കുരുന്നിനെ
ആരോ എടുത്തെന്നറിഞ്ഞന്ന്
പാടേ തകർന്നവൾ...
ഇടവപ്പാതി തിമിർത്ത് പെയ്യുന്ന നേരം
ഓലപ്പഴുതിലൂടെത്തും
മഴത്തുള്ളി എൻ പുസ്തകം
നനച്ചു കളയുമോ എന്ന്
ഭയന്നവൾ...
കൂട്ടുകാരില്ലാത്ത മഴപ്പകലുകളിൽ
ജാലകപ്പാളികൾക്കപ്പുറം
ചാഞ്ഞു പെയ്യും മഴ
നോക്കിനിന്നവൾ..
പേടിയാൽ ,അറിയുന്ന ഉത്തരം പോലും
പറയുവാനാകാതെ
ചൂരലിൻ വരവിനായ്
ചകിതയായ് നിന്നവൾ..
കൂട്ടുകാർ വിടചൊല്ലി പലവഴി
മാറുന്നതും നോക്കി... എന്തിനോ
കണ്ണീരണിഞ്ഞവൾ..
കാലം കടക്കുമ്പോൾ
ഇന്നു ഞാനും വഴിക്കണ്ണുമായ് കാത്തിരിക്കുന്നു ..
സ്കൂളുവിട്ടെൻ
കുഞ്ഞിൻ്റെ വരവിനായ്.
*മായ എൻ. നായർ പാറത്തോട് കാഞ്ഞിരപ്പള്ളി*